ചെങ്ങന്നൂർ: മധ്യതിരുവിതാംകൂറിലെ ആരോഗ്യമേഖലയ്ക്ക് കരുത്തേകി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ പുതിയ സമുച്ചയം ഇന്ന് നാടിന് സമർപ്പിക്കും. വൈകിട്ട് ആറിന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
കിഫ്ബിയിൽനിന്നും 100 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഏഴുനിലകളോടുകൂടിയ അത്യാധുനിക കെട്ടിടമാണ് രോഗികൾക്കായി സജ്ജമായിരിക്കുന്നത്. 1,25,000 ചതുരശ്ര അടി വിസ്തീർണമുള്ള മന്ദിരത്തിൽ 250 കിടക്കകളാണുള്ളത്. പുതിയ കെട്ടിടത്തിനു സമീപമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങൾ തുടർന്നും പ്രവർത്തിക്കും.
ജനറൽ മെഡിസിൻ മുതൽ മാനസികാരോഗ്യ വിഭാഗം വരെ നീളുന്ന വിപുലമായ ചികിത്സാ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. അഞ്ച് അത്യാധുനിക മോഡുലാർ തിയറ്ററുകൾ. കണ്ണിനുവേണ്ടി പ്രത്യേക തിയറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് ട്രോമാ കെയർ സംവിധാനമുണ്ടാകും. രോഗികളുടെ അവസ്ഥയുടെ കാഠിന്യം അനുസരിച്ച് ചികിത്സ നിശ്ചയിക്കുന്ന ട്രയേജ് (ചുവപ്പ്, മഞ്ഞ, പച്ച വിഭാഗങ്ങൾ) സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. വിപുലമായ ഡയാലിസിസ് യൂണിറ്റ്, കേന്ദ്ര ലബോറട്ടറി, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് എന്നിവയും സജ്ജമാണ്.
1942ൽ സർ സി.പി. രാമസ്വാമി അയ്യരുടെ ഷഷ്ഠിപൂർത്തി സ്മരണയ്ക്കായി നിർമിച്ച പഴയ കെട്ടിടത്തിന് പകരമാണ് ഈ പുതിയ വിസ്മയം ഉയർന്നിരിക്കുന്നത്. 2015ൽ ജില്ലാ ആശുപത്രിയായി ഉയർത്തപ്പെട്ട സ്ഥാപനം കഴിഞ്ഞ ആറുവർഷത്തെ കഠിനപ്രയത്നത്തിനൊടുവിലാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുന്നത്. രണ്ടു മാസത്തിനുള്ളിൽ ആശുപത്രി പൂർണതോതിൽ പ്രവർത്തനസജ്ജമാകുമെന്ന് അധികൃതർ അറിയിച്ചു. സ്റ്റാഫ് കുറവ് പരിഹരിക്കുന്നതിനായി പുതിയ തസ്തികകൾ അനുവദിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.